പതിരിനെ പിന്തുടരാൻ

Sunday, December 27, 2020

നന്ദകിഷോരം


വെളുപ്പിനേ തന്നെ അടുക്കളയിൽ തിരക്കിലാണ് സുഷമച്ചേച്ചി.  തിരക്കിനിടയില്‍ മകൾ നന്ദിതയെ വിളിക്കുന്നുണ്ട്..

- നന്ദൂ..  എത്ര നേരായി മോളേ വിളിക്കുന്നു..  എണീക്ക്..

- ഉംംം


സുഷമച്ചേച്ചിയുടെ വിളി കേട്ട് പാതി മയക്കത്തിൽ അവളൊന്ന് ഞെരങ്ങി തിരിഞ്ഞ് കിടന്നു.

- മോളേ...  എടീ നന്ദൂ..  അവര് വരുമ്പഴേക്ക് എണീറ്റ് അമ്പലത്തിൽ പോയി വാ..


അത് കേട്ടതും അവൾ ഞെട്ടി എണീറ്റു. ശരിയാണ്..  അച്ഛൻ പറഞ്ഞ കൂട്ടർ, തന്നെ പെണ്ണ് കാണാൻ വരുന്ന ദിവസമാണ് ഇന്ന്..  അമ്മ പറഞ്ഞ് കേട്ടതനുസരിച്ച് പ്രാതൽ ആവുമ്പഴേക്ക് വരാമെന്നാണ് അവർ ഏറ്റിരിക്കുന്നത്.  അവൾ ക്ലോക്കിൽ നോക്കി. സമയം അഞ്ചേ മുക്കാൽ..  തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി..  നേരം വെളുത്ത് വരുന്നേയുള്ളൂ..  ഡിസംബറിൻ്റെ തണുപ്പിൽ ബ്ലാങ്കറ്റിൻ്റെ ചൂടും കൊണ്ട് പുലർകാലെ ഇങ്ങനെ കിടക്കാൻ ഒരു പ്രത്യേക സുഖമാണ്.  അങ്ങനെ സുഖിച്ച് കിടക്കുന്നതിനിടയിലാണ് അമ്മ വിളിച്ചിരിക്കുന്നത്.


അച്ഛൻ്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് പെണ്ണ് കാണാൻ ഒരുങ്ങുന്നത് തന്നെ.  ഇപ്പൊത്തന്നെ ഒരു കല്യാണത്തിന് ഒട്ടും താൽപര്യമില്ലായിരുന്നു അവൾക്ക്.  പിന്നെ, അവനെ കണ്ടതുമുതൽ ഉള്ള താൽപര്യവും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി.  കുളി കഴിഞ്ഞ് അമ്മ പറഞ്ഞതനുസരിച്ച് അമ്പലത്തിൽ പോയി.  കുടുംബക്ഷേത്രത്തിലേക്കായിരുന്നു അവൾ പോയത്.  അവിടെ മുഴുവൻ അവനെ തെരഞ്ഞു.  പക്ഷേ നിരാശയായിരുന്നു ഫലം..


രണ്ടാഴ്ചയോളമായി അവൾ അവനെ ശ്രദ്ധിക്കുന്നു. ഇതുവരെ നാട്ടിൽ കണ്ടിട്ടില്ലാത്ത ഒരു യുവാവ്.  ഇരുനിറത്തിൽ, ഏകദേശം ആറടിയോളം ഉയരമുള്ള, അത്യാവശ്യം ഒത്ത ശരീരമുള്ള കാണാൻ മോശം പറയില്ലാത്ത ഒരു ചെറുപ്പക്കാരൻ.  സ്കൂളിൽ കൂടെ പഠിച്ചവരുമായി അവൾ മുഖം മാച്ച് ചെയ്തുനോക്കി..  കോളേജിൽ കൂടെ പഠിച്ചവരുടെ ആരുടെ കൂടെയും കണ്ടിട്ടില്ല.  ബസ്‌സ്റ്റോപ്പിൽ വായ്നോക്കുന്ന പൂവാലന്മാരിലും ഈയൊരു മുഖമില്ല.


പിന്നെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവൻ എവിടെ നിന്ന് വന്നു?  അവൻ എന്തിനാണ് ദിവസേന തങ്ങളുടെ കുടുംബക്ഷേത്രത്തിൽ വന്ന് തൊഴുന്നത്..?  അവൻ കടത്തിണ്ണയിൽ തനി നാടൻ വേഷത്തിൽ, ഒരു ടീഷർട്ടും ലുങ്കിയും ഉടുത്ത് മൂന്നാല് പേരുമായി സംസാരിച്ചിരിക്കുന്നത് രണ്ടുമൂന്ന് തവണ താൻ ബസ്സിൽ പോവുമ്പോൾ കണ്ടപ്പൊ ഈ നാട്ടിൽ തന്നെയാണ് അവൻ താമസിക്കുന്നതെന്ന് മനസ്സിലായതാണ്.  എന്നാലും ഇവൻ ആര്..??


ചോദ്യങ്ങൾ പലതായിരുന്നു അവളുടെ മനസ്സിൽ.  ഇത്ര കാലം കോളേജിൽ പഠിച്ചിട്ടും, ഒരുപാട് സുന്ദരസുമുഖന്മാരെ കണ്ടിട്ടും, അവരോടൊന്നും തോന്നാത്ത എന്തോ ഒരു സ്പാർക്ക് അവനെ കാണുമ്പോൾ തോന്നുന്നു. അതെന്തുകൊണ്ടാണെന്ന് അവൾക്കും അറിയില്ല..  അവൻ തന്നെ കണ്ടിട്ടുണ്ടാവുമോ?  അമ്പലത്തിൽ വച്ച് തന്നെ പല തവണ എതിർ ദിശയിൽ നിന്ന് തൊഴാറുണ്ടായിരുന്നു..  ചില ദിവസങ്ങളിൽ അവൾ ക്ഷേത്രത്തിലേക്ക് കയറുന്ന സമയത്തായിരിക്കും അവൻ തൊഴുത് കഴിഞ്ഞ് എതിരെ വരുന്നത്.  അലസമായി നാലുപാടും നോക്കി കടന്നുപോവാറാണ് പതിവ്.  അതുകൊണ്ടുതന്നെ അവൻ തന്നെ കണ്ടിട്ടുണ്ടാവുമോ എന്ന് അവളും സംശയിച്ചു.


അങ്ങനെ എന്തൊക്കെയോ ആലോചിച്ച് തിരികെ വീട്ടിലെത്തി.  അച്ഛനും അമ്മയ്ക്കും പ്രസാദം കൊടുത്തു. അമ്മ പറഞ്ഞു;

- ഇനി ഇവിടെ ഒന്നും ഒരുക്കാനില്ല. ഒക്കെ റെഡിയാ..  നീ റൂമിൽ പൊക്കോ..


പത്രം വായിച്ചിരുന്നിരുന്ന അച്ഛനും കൂടെ കൂടി;

- മുത്തശ്ശിയെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിച്ച് ഡ്രസ്സ് മാറി വാ മോളേ..  അപ്പഴേക്ക് അവരിങ്ങെത്തും.


വയ്യാതെ കിടക്കുന്ന മുത്തശ്ശിയെ കണ്ട് കുറി തൊടീച്ച് അനുഗ്രഹം വാങ്ങി തിരിച്ച് വന്ന് അച്ഛൻ്റെയും അമ്മയുടെയും കാൽ തൊട്ട് അനുഗ്രഹം വാങ്ങി ഡ്രസ്സ് മാറാൻ തൻ്റെ റൂമിൽ പോയി.  താൽപര്യമില്ലാത്ത പെണ്ണുകാണലാണെങ്കിലും, അവർക്ക് മനോവിഷമം ഉണ്ടാവാതിരിക്കാൻ വേണ്ടിയായിരുന്നു അനുഗ്രഹം വാങ്ങിക്കൽ ചടങ്ങ്.


അവൾ ഡ്രസ്സ് മാറ്റിക്കൊണ്ടിരുന്നപ്പൊ താഴെ ഒരു കാർ വരുന്ന ശബ്ദം കേട്ടു..  അവൾ ജനലിലൂടെ നോക്കി.  അമ്മാവനും അമ്മായിയുമാണ്.  തന്നെക്കാണാന്‍ വരുന്ന ചെക്കനെ കാണാന്‍ വരുന്നതായിരിക്കും.  ആകെയുള്ള ഒരു ബന്ധുവാണ് അമ്മാവൻ.  അവൾ ഒരുക്കം കഴിഞ്ഞ് ഒന്നുകൂടി കണ്ണാടിയിൽ നോക്കി പുറത്തിറങ്ങാന്‍ തുടങ്ങി.  വാതിൽ തുറന്നപ്പോൾ അമ്മ തൻ്റെ മുറിക്ക് നേരെ വരുന്നു..



* * *



അമേരിക്കയിലുള്ള മകനോട് നാട്ടില്‍ വരാന്‍ പറഞ്ഞ് ക്ഷമ കെട്ട് വിളിക്കുകയായിരുന്നു കുമാരേട്ടൻ

- മോനേ, നീ എന്നാ വരുന്നത്?

- ടിക്കറ്റ് ഓക്കെയായി അച്ഛാ.. മറ്റന്നാൾ നാട്ടിലെത്തും..

- പെട്ടെന്ന് വാ മോനേ.. എത്ര നാളായി ഞങ്ങള്‍ കാത്തിരിക്കുന്നു...

- അറിയാം അച്ഛാ.. രണ്ട് ദിവസം ദാ ന്ന് പറഞ്ഞ് പോവില്ലേ..

- എന്നാ ശരി മോനേ..

- ശരിയച്ഛാ..


കിഷോറിൻ്റെ കുഞ്ഞുനാളിൽ നാട് വിട്ടതായിരുന്നു കുമാരേട്ടൻ..  തനിച്ചല്ല, കുടുംബമായിത്തന്നെ..  ഗൾഫിൽ ഷെയ്ഖിൻ്റെ പാലസിൽ ജോലി കിട്ടിയപ്പോൾ അവര് തന്നെ ഫാമിലി സ്റ്റാറ്റസ് കൊടുത്തതായിരുന്നു.  അപ്പോൾപ്പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ കുമാരേട്ടനും പോവാമെന്ന് ഉറപ്പിച്ചു.  ബന്ധുക്കളെന്ന് പറയാൻ കൂടുതല്‍ ആരുമില്ല..  ഇവിടെ അടുത്ത് തന്നെ വീട് വച്ച് താമസിക്കുന്ന ഒരു അനിയത്തിയാണ് ആകെയുള്ളത്.  അവരോട് അഭിപ്രായം ചോദിച്ചപ്പോഴും എതിരൊന്നും പറഞ്ഞില്ല.  അങ്ങനെയായിരുന്നു കുമാരേട്ടൻ്റെയും കുടുംബത്തിൻ്റെയും ഗൾഫിലേക്കുള്ള പറിച്ചുനടൽ.


കിഷോർ ഏക മകനാണ്.  അവൻ മൂന്നിലോ നാലിലോ മറ്റോ പഠിക്കുമ്പോഴാണ് ഗൾഫിലെത്തുന്നത്.  ബാക്കി പഠനമൊക്കെ ഗൾഫിലായിരുന്നു.  പന്ത്രണ്ടാം ക്ലാസ് വരെ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പഠിച്ച കിഷോർ ഉപരിപഠനത്തിന് വേണ്ടി സുഹൃത്തുക്കളുടെ കൂടെ അമേരിക്കയിൽ പോയതായിരുന്നു.  അച്ഛൻ്റെ വരുമാനത്തിൽ നല്ലൊരു പങ്കും തൻ്റെ പഠനത്തിനായി ചെലവായിട്ടുള്ളതുകൊണ്ട്, സ്വയം ജോലി ചെയ്ത് പഠിക്കാനുള്ള അവസരങ്ങൾ കൂട്ടുകാരുമൊത്ത് അന്വേഷിച്ച് കണ്ടുപിടിച്ചതാണ് അമേരിക്കയിലെ പഠനം.  അവിടെയാവുമ്പോൾ പഠനത്തിൻ്റെ കൂടെ ജോലിയും ചെയ്യാനുള്ള ഇഷ്ടം പോലെ അവസരങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്.


അങ്ങനെ പോയ പോക്കാണ്.  ഇപ്പൊ വർഷം ഏഴ് കഴിഞ്ഞു.  പഠിക്കാന്‍ പോയ അവൻ കോഴ്സ് കഴിഞ്ഞ് അവിടെ അത്യാവശ്യം നല്ലൊരു ബിസിനസ്സൊക്കെ ചെയ്ത് ജീവിക്കുന്നു.  കിഷോർ പോയ ശേഷം രണ്ട് വർഷം കൂടെ ഷെയ്ഖിൻ്റെ വീട്ടിൽ സേവനം ചെയ്ത് കുമാരേട്ടനും നാട്ടിൽ തിരിച്ച് വന്നു.  മകൻ നല്ലൊരു ബിസിനസ്സൊക്കെ ചെയ്ത് നടക്കുന്നതറിഞ്ഞ സന്തോഷത്തിൽ ജീവിച്ച് വരികയാണ്.


അവനെ വരുത്തി കല്യാണം കഴിപ്പിക്കണ്ടേ എന്ന അവൻ്റെ അമ്മ സുമതിച്ചേച്ചിയുടെ ചോദ്യമാണ് കുമാരേട്ടനെയും ആ വഴിക്ക് ചിന്തിപ്പിച്ചത്.  പെങ്ങളുടെ മകളെ ആലോചിച്ചാലോ എന്ന് കുമാരേട്ടൻ പറഞ്ഞപ്പോൾ സുമതിച്ചേച്ചിയും സമ്മതിച്ചു.  പെങ്ങളുടെ വീട്ടിൽ പോയി അവരോട് കൂടിയാലോചിച്ചപ്പോൾ അവർക്കും സമ്മതം.


അവൾക്കും ഇവനെ അറിയാം.  കിഷോറേട്ടാ ന്ന് വിളിച്ച് അവൻ്റെ പുറകിൽ നിന്ന് മാറാതെ അവളും കളിച്ച് നടന്ന കാലത്തായിരുന്നു കുമാരേട്ടൻ്റെ കുടുംബത്തോടെയുള്ള ഗൾഫിൽപ്പോക്ക്.  അതിന് ശേഷം അവൾ അവനെ കണ്ടിട്ടില്ലെന്ന് മാത്രം.  എങ്ങനെയായാലും കല്യാണം വീട്ടുകാർ ഏതാണ്ട് പ്ലാൻ ചെയ്തു.  ഇനി കുട്ടികൾ കണ്ട് ഇഷ്ടപ്പെടട്ടെ എന്നും പറഞ്ഞ് അവർ ഇറങ്ങി.


അതിൻ്റെ അടുത്ത തവണ കിഷോറിനെ വിളിച്ചപ്പോൾ അവർ ഇക്കാര്യം സൂചിപ്പിച്ചു.  വാട്സാപ്പിൽ ഫോട്ടോയും അയച്ചുകൊടുത്ത് അഭിപ്രായം പറയാൻ പറഞ്ഞു.  ഫോട്ടോ നോക്കി അവനും ഇഷ്ടമായി.  സമ്മതം അറിയിച്ചപ്പോൾ കുമാരേട്ടനും സന്തോഷം..  ഇരുകുടുംബങ്ങളും കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ട് കൊണ്ടുപോയി.


അങ്ങനെ കിഷോർ നാട്ടിലെത്തി.  പെണ്ണ് കാണാൻ പോവാൻ ഇനിയും ദിവസങ്ങൾ ഉണ്ട്. അവൻ നാട് കാണാൻ ഇറങ്ങി.  പലയിടത്തും വച്ച് അവൻ അവളെ കണ്ടു.  ഫോട്ടോയിൽ കണ്ടപോലെ തന്നെ..  ഒരുപക്ഷേ ഫോട്ടോയിലുള്ളതിനേക്കാൾ സുന്ദരി.  അങ്ങനെ പെണ്ണ് കാണാനുള്ള ദിവസം വന്നെത്തി.  രാവിലെ അമ്പലത്തിൽ പോയി തൊഴുത് വന്നപ്പഴേക്ക് കുമാരേട്ടനും സുമതിച്ചേച്ചിയും റെഡിയായിരുന്നു.  അവരെ പ്രസാദം തൊടുവിച്ച് കാറിൽ കയറി.  ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന കിഷോറിനോട് കുമാരേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു;

- അപ്പുറത്തേക്കിരിക്കെടാ,..  ഇന്ന് നീ ഡ്രൈവറല്ല, മണവാളനാ..  വണ്ടി ഞാനോടിക്കാം.


കിഷോർ ചിരിച്ചുകൊണ്ട് സൈഡ് മാറിയിരുന്നു.  കാർ പെണ്ണ് കാണാൻ പോവുന്ന വീടായ കിഷോറിൻ്റെ അമ്മായിയുടെ വീട്ടിലേക്ക് കയറി. അവരെ കണ്ടതും അവൻ്റെ അമ്മായിയും ഭർത്താവ് കൃഷ്ണേട്ടനും ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ വന്നു. രണ്ടുപേരും അവരെ സ്വീകരിച്ചിരുത്തി കൃഷ്ണേട്ടൻ പറഞ്ഞു;

- സുഷമേ, നീ വൈകിക്കാതെ അവളെ വിളിക്ക്.

- ദാ ഇപ്പൊ വിളിക്കാം..


അതും പറഞ്ഞ് സുഷമച്ചേച്ചി മോളെ വിളിക്കാൻ അകത്തേക്ക് പോയി.



* * *



- വേഗം വാടീ.. അവരെത്തി..


തൻ്റെ ഒരുക്കം കഴിഞ്ഞില്ലെന്ന് കരുതി വിളിക്കാൻ വന്നതായിരുന്നു അമ്മ.  അടുക്കളയിൽ ചെന്ന് ചെറുക്കൻ്റെ കൂട്ടർക്ക് കൊടുക്കാനുള്ള ചായ നിറച്ച കപ്പുകൾ വെച്ച ട്രേ എടുത്ത് അവൾ പൂമുഖത്തേക്ക് നടന്നു.  അടുക്കള ഭാഗത്ത് നിന്ന് പൂമുഖത്തേക്ക് തുറക്കുന്ന വാതിലിന് നേരെയുള്ള സോഫയിൽ അമ്മാവനും അമ്മായിയും ഇരിക്കുന്നത് അവൾ ഒറ്റനോട്ടം കണ്ടു.  പൂമുഖത്തെത്തിയപ്പോൾ അമ്മാവനും അമ്മായിയും ഇരിക്കുന്നതിൻ്റെ എതിർദിശയിലേക്ക് കാണിച്ച് അമ്മ പറഞ്ഞു;

- അങ്ങോട്ട് കൊടുക്ക് മോളേ..


ചെറുക്കൻ അവിടെയാണ് ഇരിക്കുന്നതെന്ന് മനസ്സിലാക്കി അവൾ നാണത്തോടെ തല കുനിച്ച് ട്രേ അവന് നേരെ നീട്ടി.  ചെറുക്കൻ ഒരു കപ്പെടുക്കാൻ കൈ നീട്ടിയപ്പോൾ ഇടംകണ്ണിട്ട് അവൾ അവനെയൊന്ന് നോക്കി.  അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.


ഇത് അവനല്ലേ.., താൻ ഇത്രകാലം അന്വേഷിച്ച് നടന്ന ആ ചെറുപ്പക്കാരൻ.!! അവനാണോ എന്നെ കെട്ടാൻ പോവുന്നത്..?!  തൻ്റെ അമ്മാവൻ്റെ മകൻ കിഷോറായിരുന്നോ ഇത്..  എത്ര കാലത്തിന് ശേഷമാണ് കാണുന്നത്, തൻ്റെ പഴയ കളിക്കൂട്ടുകാരനെ..  താൻ അവനെ തിരിച്ചറിയാതെ പോയല്ലോ.  ഒരു ബന്ധവുമില്ലാത്ത, ഇത്രകാലം കണ്ടിട്ടേ ഇല്ലാത്ത ഒരുത്തനെ, കുടുംബക്ഷേത്രത്തിൽ സ്ഥിരമായി കണ്ടപ്പഴേ താൻ ഓർക്കേണ്ടതായിരുന്നു.


അവൾക്ക് ഇതൊക്കെയാലോചിച്ച് അത്ഭുതവും, സന്തോഷവും, അവനെ കണ്ടതുമുതൽ താൽപര്യമില്ലാതായത് അച്ഛനും അമ്മയും കൂടെ പ്ലാൻ ചെയ്ത ഈ ആലോചനയായിരുന്നല്ലോ എന്നോർത്ത് സങ്കടവും എല്ലാം ഒരുമിച്ച് വന്നു.  അവനാണ് വരുന്നതെന്നറിഞ്ഞിരുന്നതെങ്കിൽ കുറച്ചുകൂടെ നന്നായി ഒരുങ്ങാമായിരുന്നു എന്നൊക്കെ അവൾ വെറുതെ ഓർത്തു.


അവളുടെ ഭാവം കണ്ട് കള്ളച്ചിരിയോടെ ഇരിക്കുകയായിരുന്നു എല്ലാവരും..  അവളുടെ ഇഷ്ടം മനസ്സിലാക്കി സർപ്രൈസായി പ്ലാന്‍ ചെയ്ത് കൊണ്ടുവന്ന ആലോചന വിജയിച്ച സന്തോഷം.  എന്തായാലും പെണ്ണുകാണൽ സുഗമമായി മുന്നോട്ട് പോയി.  അവർക്ക് തമ്മിൽ സംസാരിക്കാനുള്ള അവസരം നൽകി കൃഷ്ണേട്ടൻ മുറ്റത്തെ മാവിൻതൈയുടെ തണലത്തേക്ക് ചൂണ്ടി കിഷോറിനോട് പറഞ്ഞു;

- അങ്ങോട്ട് നിന്ന് ഇത്തിരി നേരം സംസാരിക്ക് മക്കളേ..


കിഷോർ പുഞ്ചിരിച്ചുകൊണ്ട് എണീറ്റ് പുറത്തേക്ക് നടന്നു. നന്ദുവും പിറകെ ചെന്നു. അവർ അവിടെ നിന്ന് അവരുടെ വിശേഷങ്ങൾ പങ്കുവച്ചു.  അമ്പലത്തിൽ വച്ച് നന്ദുവിൻ്റെ ഒളിഞ്ഞുനോട്ടം കിഷോർ ശ്രദ്ധിച്ചിരുന്നതും, ഇന്ന് രാവിലെപ്പോലും തൊഴുത് കഴിഞ്ഞ് അവൾ ആരെയോ തെരയുന്നതുമെല്ലാം ഒളിഞ്ഞു നിന്ന് ശ്രദ്ധിച്ചതായും അവൻ പറഞ്ഞു..  ഇതെല്ലാം കേട്ട് നാണത്തോടെ തലയും താഴ്ത്തി കവിളും ചുവപ്പിച്ച് നന്ദുവും നിന്നു..


ശുഭം..


________________________________

🖋 June Born Young

No comments:

Post a Comment